2010 ജൂലൈ 23, വെള്ളിയാഴ്‌ച

ഏത് പ്രവാചകനെയാണ്‌ നിങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ???????

കുറെ ആളുകള്‍ ചേര്‍ന്നാല്‍ ഒരാളെ ഓടിച്ചിട്ട്‌ പിടിച്ച് കൈ വെട്ടാം, കൊല്ലാം, വരിഞ്ഞു കെട്ടി കുളത്തില്‍ താഴ്ത്താം. വലിയ പ്ലാനിംഗോ ആയുധങ്ങളോ ഇതിന് ആവശ്യമില്ല. കയ്യില്‍ ഒരു കത്തിയും ഹൃദയത്തിനുള്ളില്‍ ഒരു പിശാചും വേണം. കേരളത്തില്‍ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും വേണ്ടത്ര ഉണ്ടായിട്ടുണ്ട്. അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നിട്ടുണ്ട്, കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകനെ തുണ്ടം തുണ്ടാമാക്കിയിട്ടുണ്ട്. ഏറെ നിരപരാധികളുടെ കഴുത്തറുക്കപ്പെട്ടിട്ടുണ്ട്. പലരെയും ചുട്ടുകൊന്നിട്ടുണ്ട്. ഇടതും വലതും പച്ചയും കാവിയും പ്രതിക്കൂട്ടില്‍ കയറിയിട്ടുണ്ട്. എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും.



ന്യൂമാന്‍ കോളേജിലെ ജോസഫിന്‍റെ കൈ വെട്ടിയവര്‍ ഇപ്പോള്‍ നിറഞ്ഞ സംതൃപ്തിയിലായിരിക്കും. ഒരു മഹാ ദൌത്യം പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയില്‍ അവര്‍ ആഹ്ലാദം കൊള്ളുന്നുണ്ടാവും. തങ്ങളുടെ പ്രവാചകനെ അപമാനിച്ചയാളെ പാഠം പഠിപ്പിച്ചതിന്റെ പേരില്‍ ഏതോ മാളങ്ങളില്‍ ഒളിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും. അത് നടക്കട്ടെ!. ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പര്‍ തികഞ്ഞ അസംബന്ധം ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. സാമാന്യ വിവരം ഇല്ലാത്ത പൊട്ടനായ ഒരദ്ധ്യാപകന്‍ എന്നേ അയാളെ വിളിക്കാന്‍ പറ്റൂ. കേരളം ആ സംഭവത്തോട് അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . മതവിശ്വാസികളും അല്ലാത്തവരും പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മന്ത്രി ഉടന്‍ പ്രശനത്തില്‍ ഇടപെട്ടു. ആ അധ്യാപകനെ അറസ്റ്റ് ചെയ്തു, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അയാളും കോളേജ്‌ അധികൃതരും മാപ്പ് പറഞ്ഞു. ഒടുവില്‍ കുറേക്കാലം അയാള്‍ ഒളിവിലും കഴിഞ്ഞു. ചെയ്ത തെറ്റിന് അയാള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അത് പാഠമാവുകയും ചെയ്തു. എല്ലാം കെട്ടടങ്ങിയ ശേഷം ഇങ്ങനെയൊരു കൊടും ക്രൂരത ചെയ്തത് വഴി ഈ അക്രമി സംഘം ചെയ്തിരിക്കുന്നത് കേരളത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കുകയാണ്. പെട്ടൊന്നൊന്നും ഉണങ്ങാന്‍ സാധ്യതയില്ലാത്ത ഒരു മുറിവ്.


പ്രവാചകനോടുള്ള സ്നേഹമാണ് പോലും!!. കൈ വെട്ടിയവരോട് ഒന്ന് ചോദിച്ചോട്ടെ, ഏത് പ്രവാചകനെയാണ് നിങ്ങള്‍ കൊടുവാളുമായി സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്?. മുഹമ്മദ്‌ നബിയെ ആയിരിക്കാന്‍ ഏതായാലും ഇടയില്ല. നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിയവരെ നോക്കി പുഞ്ചിരിച്ച പ്രവാചകന്‍ ആണ് മുഹമ്മദ്‌ നബി. തന്നെ ആട്ടിയോടിച്ച് കല്ലെറിഞ്ഞ് ചോര ചിന്തിച്ചവര്‍ക്ക് പൊറുത്തു കൊടുക്കണമേ എന്ന് പ്രാര്‍ത്ഥിച്ച പ്രവാചകന്‍. അത്യാവശ്യ ഘട്ടം വന്നപ്പോള്‍ തന്റെ പള്ളിയുടെ ഒരു ഭാഗം മറ്റു മതസ്ഥര്‍ക്ക് പ്രാര്‍ത്ഥനക്ക് വിട്ടുകൊടുത്ത മഹാ മനസ്കന്‍. തന്റെ ഉറ്റവരെ കൊന്നൊടുക്കിയ കൊലപാതകിക്ക് പോലും അധികാരം കയ്യില്‍ വന്നപ്പോള്‍ മാപ്പ് കൊടുത്ത മഹാമാനുഷി. തൊടുപുഴയിലെ ജോസഫിന്‍റെ കൈപ്പത്തി വെട്ടി മതത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയ വിവരം കെട്ട നിങ്ങള്‍ക്ക്‌ ഇതൊന്നും മനസ്സിലാവില്ല. നിങ്ങളുടെയൊക്കെ തലയില്‍ കറങ്ങുന്ന മതം ചോരയുടെ മതമാണ്‌. പ്രതികാരത്തിന്റെ മതമാണ്‌. അതിനെ ഇസ്ലാം എന്ന് വിളിക്കരുത്.


നമ്മുടെ നാട്ടിലെ ‘ഇസ്‌ലാമിക വിമോചകന്‍മാരായ’ ചില തൊപ്പിക്കാരുടെ തീ തുപ്പുന്ന പ്രഭാഷണങ്ങളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും കിട്ടിയ ‘മഹാവിജ്ഞാന’ത്തിന്‍റെ പിന്ബലത്തില്‍ ആയിരിക്കണം വെട്ടുകത്തിയുമായി നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. നിങ്ങളുടെയൊക്കെ പിച്ചാത്തിയുടെ സംരക്ഷണത്തില്‍ നിന്ന് പ്രവാചകനെ മോചിപ്പിക്കാനാണ് ഇവിടെ പോരാട്ടം നടക്കേണ്ടത്. ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട് എന്ന് ഓര്മ വേണം. ജാതിയും മതവും നോക്കാതെ ഒരു പാത്രത്തില്‍ ഉണ്ടു ഒരു പായയില്‍ ഉറങ്ങി ഒത്തൊരുമയോടെ ജീവിക്കാന്‍ കൊതിക്കുന്ന ഒരു മനസ്സാണ് ഈ കേരളക്കരയുടെ ജീവന്‍. അതാണ്‌ ഈ നാടിന്റെ നാഡിമിടിപ്പ്. അത്തരമൊരു ജീവിതം കണ്ടിട്ട് കലി വരുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ ഒരിഞ്ചു ഭൂമി ഈ മണ്ണില്‍ ഇല്ല.


പോലീസോ സര്‍ക്കാരോ ഒരു ദയയും ഇത്തരക്കാരോട് കാണിച്ചു പോകരുത്. എത്ര വലിയ കൊമ്പന്‍മാരും വമ്പന്‍മാരും ഇവര്‍ക്ക് പിന്നില്‍ ഉണ്ടെങ്കിലും പിടച്ചു കെട്ടി തുറുങ്കില്‍ അടച്ചേ മതിയാവൂ. ഇല്ലെങ്കില്‍ ഇവന്മാരെല്ലാം കൂടി നമ്മുടെ നാട് കുട്ടിച്ചോറാക്കും.